22/08/2017
ഉത്തരേന്ത്യയിൽ നടന്നു വരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ കേരളത്തിലേക്ക് കൂടി വ്യാപിക്കുന്ന സൂചനകളാണ് എറണാകുളത്തെ വടക്കേക്കര സംഭവത്തിലൂടെ നാം കാണുന്നത്.വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കു നേരെ സംഘപരിവാര്‍ അഴിച്ചു വിട്ട കയ്യേറ്റം മതേതര-സാംസ്‌കാരിക പാരന്പര്യത്തില്‍ ഊറ്റം കൊള്ളുന്ന ഓരോ മലയാളിക്കും നേരെ നടന്ന അതിക്രമമാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ പ്രചരണം നടത്തുന്നവർക്ക് നേരെയാണ് അവിടെ കയ്യേറ്റവും പോലീസ് കേസും ഉണ്ടായിട്ടുള്ളത്. വസ്ത്രധാരണവും രൂപഭാവങ്ങളും കണ്ട് ആക്രമിക്കുന്ന ഉത്തരേന്ത്യൻ രീതി തന്നെയാണിത്.പക്ഷേ അതിനേക്കാളേറെ ഭീതിപ്പെടുത്തുന്നതാണ് ഈ വിഷയത്തില്‍ അമിതാവേശം കാട്ടി സംഘപരിവാറിന്റെ താളത്തിന് തുള്ളിയ കേരള പോലീസിന്റെ നിലപാട്. പോലീസിനെ നിയന്ത്രിക്കുന്ന സർക്കാരാവട്ടെ തന്ത്രപരമായ മൗനത്തിലുമാണ് . കേരളത്തില്‍ മതസൗഹാര്‍ദം തകരുമെന്ന് ആശങ്കയുണ്ടായ സമയത്തെല്ലാം അതത് സര്‍ക്കാരുകളുടെ കാര്യക്ഷമമായ ഇടപെടലുകളാണ് സമാധാനം നിലനിര്‍ത്താന്‍ സഹായിച്ചിരുന്നത്. പക്ഷേ ഇവിടെ തീർത്തും നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്. ഇടതു മുന്നണി സര്‍ക്കാരിനെ ചൂണ്ടി ആരെങ്കിലും ന്യൂനപക്ഷ വിരുദ്ധര്‍ എന്ന് ഇപ്പോൾ വിശേഷിപ്പിച്ചാല്‍ അതിന് തലകുലുക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും.
മർദ്ദനത്തിന്റെ വീഡിയോ ക്ലിപ്പുകൾ പുറത്ത് വരികയുണ്ടായി. എന്നിട്ടും മര്‍ദ്ദകര്‍ക്ക് സ്വാഭാവിക ജാമ്യവും, മർദ്ദിതർക്ക് ജയിലും എന്നതായിരുന്നു വടക്കേക്കരയിലെ പോലീസ് നീതി. ഇത് ഒരു ഒറ്റപ്പെട്ട സമീപനമാണെങ്കിൽ വീഴ്ച്ച പറ്റിയതാവും എന്ന് കരുതാമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി തുടരെ തുടരെ പോലീസിന്റെ ഈ സംഘ് പരിവാർ വിധേയത്വം പല അവസരങ്ങളിലായി നാം കണ്ടുവരികയാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എവിടെ നിന്നാണ് പോലീസിന് ഇതിന് ധൈര്യം ലഭിക്കുന്നത്?.
അടുത്തിടെ കോടതികളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉണ്ടായ ആക്ഷേപങ്ങളും പാലക്കാട് ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദവുമെല്ലാം ഇതിനോട് ചേർത്ത് വായിക്കേണ്ടി വരികയാണ് . . പോലീസ് അനുവർത്തിച്ചു വരുന്ന ഇരട്ട നീതിയെക്കുറിച്ച് പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. പക്ഷെ ഓരോ സംഭവങ്ങളിലും ഇതേ സമീപനം ആവർത്തിക്കപ്പെടുന്നതാണ് ഇപ്പോഴും കണ്ടു വരുന്നത്. അവരുടെ ന്യൂനപക്ഷ സംരക്ഷണം പ്രസ്താവനയിലും പ്രസംഗങ്ങളിലും മാത്രമായി ഒതുക്കുകയും നയങ്ങളിലും നിലപാടുകളിലും മത ന്യൂനപക്ഷങ്ങൾക്ക് എതിരായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് എല്ലാവരും തിരിച്ചറിയുന്നുണ്ട്.
ഓരോരുത്തർക്കും ഇഷ്ടപ്പെട്ട മതം സ്വീകരിച്ച്, അനുഷ്ഠിച്ച്, സംവദിച്ച് മറ്റു മത വിശ്വാസികളോടൊത്ത് അവർ സൗഹാർദ്ദത്തോടെ ജീവിച്ചുവരുന്ന ഒരു സാമൂഹ്യ പരിസരമാണ് ഇവിടെയുള്ളത്. അത് നശിപ്പിക്കപ്പെടാതിരിക്കാനുള്ള ഇച്‌ഛാശക്തി ഉണ്ടെന്നാണ് സർക്കാർ തെളിയിക്കേണ്ടത്. പോലീസ് നീതിയുടെ പക്ഷത്താണെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ്.